Sunday, October 11, 2009

ഒരു വയനാടന്‍ ശ്രവ്യാനുഭവം



``നിങ്കാ നിനെക്കിന്റെരിയോ... നമിന്റെ നാടുനെമു കാടുനെമു പൂവെനെമു ഒക്ക. ചന്തയൊക്ക നിങ്കണ്ട മനച്ചിലി തെളിഞ്ചു ബന്റോന്നോ. കാണിയല്ല...എവ്‌ടെയാന്റു ചന്തകീന്റ കാഴ്‌ചെ...?''
(നിങ്ങള്‍ ഓര്‍ക്കുന്നുവോ നമ്മുടെ നാടും കാടും പുഴയുമെല്ലാം... ആ മനോഹരമായ കാഴ്‌ച മനസില്‍ തെളിയുന്നുണ്ടോ...? ഇല്ല.. അല്ലേ! എവിടെയാണ്‌ ആ മനോഹരമായ കാഴ്‌ച...?)


ഏതാനും മാസം മുമ്പുവരെ വയനാട്ടിലെ ആദിവാസികള്‍ക്കു മാത്രം സുപരിചിതമായിരുന്ന ഭാഷാപ്രയോഗങ്ങള്‍ ഇപ്പോള്‍ ജില്ലയിലെ റേഡിയോ ശ്രോതാക്കള്‍ക്കു പരിചിതമായിക്കഴിഞ്ഞു. അടുത്തയിടെ വയനാട്ടില്‍ പ്രക്ഷേപണം ആരംഭിച്ച `റേഡിയോ മാറ്റൊലി'യാണ്‌ ഇതിനു കാരണം. കേരളത്തിലെ റേഡിയോ പ്രക്ഷേപണ രംഗത്ത്‌ ഒരു പുതിയ ചുവടുവയ്‌പ്‌. സംസ്ഥാനത്തെ ആദ്യത്തെ കമ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍.


ആദിവാസികള്‍ അവതരിപ്പിക്കുന്ന `തുടിച്ചെത്തം' എന്ന പരിപാടിയിലെ ഒരു ഭാഗമാണ്‌ മുകളില്‍ വായിച്ചത്‌. ഇതുള്‍പ്പെടെ പൊതുജനത്തിന്‌ ആസ്വാദ്യവും ഉപകാരപ്രദവുമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ `റേഡിയോ മാറ്റൊലി' വയനാട്‌ ജില്ലയുടെ ശബ്ദമായി മാറിയിരിക്കുന്നത്‌. ഇതു വയനാടു ജില്ലയിലെ ഏക സ്വകാര്യ എഫ്‌ എം സ്റ്റേഷനാണ്‌.


അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന വയനാടിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌ ഈ റേഡിയോ സ്റ്റേഷന്‍. ഇന്ത്യയില്‍ 145-ാമത്തേതെങ്കിലും കേരളത്തില്‍ ആദ്യത്തേതായ കമ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ എന്നതു മാത്രമല്ല അഭിമാനകരമായ സംഗതി. വിനോദ പരിപാടികള്‍ ഇല്ലാതിരുന്നിട്ടും പോപ്പുലറായിത്തീര്‍ന്നിരിക്കുന്ന കമ്യൂണിറ്റി റേഡിയോ എന്നതാണു കൂടുതല്‍ പ്രധാനം.


2006 ഡിസംബറില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗരേഖയ്‌ക്കു രൂപം കൊടുത്തു. അതേത്തുടര്‍ന്ന്‌ റേഡിയോ സ്റ്റേഷന്‍ തുടങ്ങാന്‍ ആദ്യം അപേക്ഷ കൊടുത്തതു വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയാണ്‌. മാനന്തവാടി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി (ഡബ്ല്യു.എസ്‌.എസ്‌.എസ്‌). മാനന്തവാടി രൂപതാധ്യക്ഷനായ മാര്‍ ജോസ്‌ പൊരുന്നേടത്തിന്റെ പ്രത്യേക താത്‌പര്യപ്രകാരമാണ്‌ ഈ റേഡിയോ സ്റ്റേഷന്‍ അനുവദിച്ചുകിട്ടുന്നതിനായി സൊസൈറ്റി അപേക്ഷ കൊടുത്തത്‌. 34 വര്‍ഷം സാമൂഹിക പ്രവര്‍ത്തനരംഗത്തു പരിചയമുള്ള സൊസൈറ്റിക്ക്‌ അനുമതിയും കിട്ടി. കഴിഞ്ഞ ജൂണ്‍ ഒന്നിന്‌ സ്റ്റേഷനില്‍ നിന്ന്‌ പരീക്ഷണ പ്രക്ഷേപണം ആരംഭിച്ചു. ഔദ്യോഗികമായ ഉദ്‌ഘാടനം ജൂലൈ 25 നായിരുന്നു.

മാനന്തവാടിക്കടുത്ത പ്രദേശമായ ദ്വാരകയിലാണു സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. 2009 ജൂലൈ 25ന്‌ വയനാട്‌ പാര്‍ലമെന്റ്‌ അംഗം എം. ഐ. ഷാനവാസാണ്‌ സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. 90.4 ഫ്രീക്വന്‍സിയില്‍ സ്റ്റേഷന്‍ ശ്രോതാക്കള്‍ക്ക്‌ ലഭ്യമാക്കിയിരിക്കുന്നു.


തുടക്കത്തില്‍ പ്രസ്‌താവിച്ച `തുടിച്ചെത്തം' ആദിവാസികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടിയാണ്‌. ദിവസേന ഇരുപതു മിനിറ്റ്‌ നീളുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്‌ ആദിവാസികള്‍ തന്നെ. വയനാട്ടിലെ ആദിവാസികളില്‍ എണ്ണത്തില്‍ കൂടുതലുള്ള പണിയര്‍, കാട്ടുനായ്‌ക്കര്‍, റാവുളര്‍ (അടിയര്‍) എന്നിവര്‍ അവരവരുടെ തനതു ഭാഷയിലും ശൈലിയിലുമാണ്‌ ഇതില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌. കുറുമരുടെ ഭാഷയിലും പരിപാടികള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ സ്റ്റേഷന്‍ അധികൃതര്‍.
ട്രൈബല്‍ പരിപാടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക പാനല്‍ ഇവിടെ ഉണ്ട്‌. റാവുള വിഭാഗത്തില്‍പ്പെട്ട അജയ്‌ പനമരം എന്ന കലാകാരനാണ്‌ അതിന്റെ കോ-ഓര്‍ഡിനേറ്റര്‍.


ആദിവാസികളുടെ ഭാഷയിലുള്ള പരിപാടികള്‍ക്കു ശ്രോതാക്കള്‍ ഏറെയാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്‌. ആദിവാസികള്‍ തങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും നിരക്ഷരത കാരണം അറിയാതെ പോകുന്നുണ്ടായിരുന്നു. എന്നാല്‍ ഈ റേഡിയോ സ്റ്റേഷന്റെ വരവോടു കൂടി എല്ലാ കാര്യങ്ങളിലും ആദിവാസികള്‍ക്ക്‌ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ `മാറ്റൊലി' പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌. പത്രവാര്‍ത്തകളും മറ്റ്‌ അറിയിപ്പുകളും അതത്‌ ആദിവാസി ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്‌താണു പ്രക്ഷേപണം നടത്തുന്നത്‌.


വയനാടന്‍ മണ്ണിന്റെ ഗന്ധവും പാരമ്പര്യവുമുള്ള ആദിവാസികള്‍ക്ക്‌ തങ്ങളുടെ തനിമ കാത്തുസൂക്ഷിക്കാനും അതു ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുമുള്ള അവസരമാണ്‌ ഇതുവഴി തുറന്നുകിട്ടിയിരിക്കുന്നത്‌. സ്വകാര്യ എഫ്‌ എം സ്റ്റേഷനുകള്‍ മലയാളത്തില്‍ ഇറക്കുമതിചെയ്‌ത റേഡിയോ ജോക്കി സംസ്‌കാരവുമായി ഇവരുടെ അവതരണശൈലിക്ക്‌ യാതൊരുവിധ ബന്ധവുമില്ല. ഓരോ ആദിവാസി വിഭാഗത്തിനും അതതിന്റെ സംസാര ശൈലിയും പെരുമാറ്റ രീതിയുമുണ്ട്‌. അവയെ ആയിരിക്കുന്ന അവസ്ഥയില്‍ ജനങ്ങളുടെ മുമ്പിലെത്തിക്കുന്നിടത്താണ്‌ റേഡിയോ മാറ്റൊലിയുടെ വിജയം. പ്രക്ഷേപണത്തില്‍ ഈ റേഡിയോ പുലര്‍ത്തുന്ന വ്യത്യസ്‌തത ആദിവാസിവിഭാഗങ്ങളുടെ ഇടയില്‍ ഇതിനു വലിയ പ്രചാരമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.


മുഖ്യധാരയി ല്‍നിന്നു പിന്തള്ളപ്പെട്ട ആദിവാസികള്‍ക്കു തങ്ങളുടെ ശബ്ദം സമൂഹത്തില്‍ മാറ്റൊലിക്കൊള്ളിക്കാന്‍ `തുടിച്ചെത്തം' എന്ന പരിപാടി വഴി സാധിക്കുന്നു. ഇതു കൂടാതെ സ്റ്റേഷന്‍ അവതരിപ്പിക്കുന്ന മറ്റു പരിപാടികള്‍ക്കും ശ്രോതാക്കള്‍ കൂടിവരികയാണെന്ന്‌ അടുത്തയിടെ നടത്തിയ ഒരു സര്‍വേ കണ്ടെത്തി.


ഒരു കൊമേര്‍സ്യല്‍ എഫ്‌എം സ്റ്റേഷന്റെ യാതൊരുവിധ രൂപഭാവങ്ങളുമില്ലാതെയാണ്‌ റേഡിയോ മാറ്റൊലി പ്രക്ഷേപണം നടത്തുന്നത്‌. വയനാടന്‍ ജനതയുടെ ശ്രദ്ധയില്‍പ്പെടു ത്തേണ്ട വിഷയങ്ങള്‍ `അറിയിപ്പുകള്‍' എന്ന പരിപാടിയില്‍ ഇവര്‍ പ്രധാന്യ ത്തോടെ അവതരി പ്പിക്കുന്നുണ്ട്‌. വയനാടു ജില്ല യിലെ ജനങ്ങളെ ഉദ്ദേശിച്ചാണ്‌ ഈ പരിപാടി രൂപക ല്‌പന ചെയ്‌തി രിക്കുന്നത്‌. വൈദ്യുതി മുടക്കം, ഗതാഗത തടസം മുതലായ അറിയിപ്പുകള്‍ അതതു സമയം ജനങ്ങളില്‍ എത്തിക്കുന്നു. `ചുറ്റുവട്ടം' എന്ന പരിപാടിയില്‍ വയനാട്ടിലെ അതതു ദിവസത്തെ സംഭവവികാ സങ്ങള്‍ അവതരിപ്പിക്കുന്നു. ഉത്‌സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ പ്രധാന പരിപാടികള്‍ ഇങ്ങനെ പൊതുജനശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്‌. കാര്‍ഷിക മേഖലയിലെ സ്‌പന്ദനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന `ഞാറ്റുവേല'യാണ്‌ മറ്റൊരു ജനപ്രിയ പരിപാടി.


വിവിധ മേഖലകളില്‍ പ്രാഗല്‌ഭ്യം തെളിയിച്ചവരെ പരിചയപ്പെടുത്തുന്ന `പ്രതിഭകളെ അറിയൂ', സ്‌ത്രീകള്‍ക്കായുള്ള `വനിതാ മാറ്റൊലി', കുട്ടികള്‍ക്കായുള്ള `മയില്‍പ്പീലി', ഗൃഹവൈദ്യ- നാട്ടുവൈദ്യ വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്ന `നാട്ടറിവ്‌' മുതലായ പരിപാടികള്‍ ജനപ്രീതി പിടിച്ചുപറ്റിയവയാണ്‌. `ജനവാണി'യാണ്‌ മറ്റൊരു പ്രധാന പരിപാടി. വ്യക്തികളും സമൂഹങ്ങളും നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അധികാരികളെ അറിയിക്കാനും അവയ്‌ക്കു പരിഹാരം തേടാനുമുള്ള ഒരു വേദിയായി മാറിയിരിക്കുകയാണ്‌ ജനവാണി. അടുത്തയിടെ റബര്‍ കര്‍ഷകരുടെ ഒരു പ്രശ്‌നം ഈ പരിപാടിയിലുടെ പ്രക്ഷേപണം ചെയ്‌തിരുന്നു. ഇത്‌ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ റബര്‍ ബോര്‍ഡ്‌ വേഗത്തില്‍ പ്രശ്‌നം പരിഹരിച്ചു. സമാനമായ മറ്റൊരു പരിപാടിയാണു `ഘടികാരം'. ഏതെങ്കിലും പ്രശ്‌നം വിശദമായി പഠിച്ച്‌ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിക്ക്‌ ശ്രോതാക്കള്‍ ഏറെയാണ്‌.


കലയ്‌ക്കും സാഹിത്യത്തിനുമായി പ്രത്യേക പരിപാടികളാണ്‌ മാറ്റൊലിയില്‍ ഉള്ളത്‌. `അരങ്ങ്‌' എന്ന പരിപാടിയില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു കാലത്ത്‌ റേഡിയോ പ്രേക്ഷകര്‍ കാത്തിരുന്നു കേട്ട റേഡിയോ നാടകങ്ങളും ലളിതഗാനം, കഥാപ്രസംഗം മുതലായ വയും `അരങ്ങി'ല്‍ അവതരിപ്പിക്കപ്പെടുന്നു. തൊഴിലന്വേഷകര്‍ക്കായി തയാറാക്കി അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ്‌ `കരിയര്‍ മാറ്റൊലി.'


പതിനഞ്ചു കിലോമീറ്ററാണ്‌ വായുവില്‍ സ്റ്റേഷ ന്റെ ദൂരപരിധി. മിക്കവാറും വയനാടു ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക്‌ പരിപാ ടികള്‍ ലഭ്യമാകുന്നുണ്ട്‌. ജില്ലയോടു ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാടുഭാഗമായ നീലഗിരി, കണ്ണൂര്‍ ജില്ലയിലെ ആറളം തുടങ്ങിയ പ്രദേശങ്ങളിലും സ്റ്റേഷന്‍ ലഭ്യമാകുന്നുണ്ട്‌.


ബിഷപ്‌ മാര്‍ പൊരുന്നേടമാണ്‌ സ്റ്റേഷന്റെ ചെയര്‍മാന്‍. സ്റ്റേഷന്‍ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നത്‌ മാനന്തവാടി രൂപതയിലെ മീഡിയ കമ്മീഷന്റെ ചെയര്‍മാനായ ഡോ. ഫാ. തോമസ്‌ തേരകമാണ്‌. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഫാ. ജെയ്‌സ്‌ ബേബി ചെട്ട്യാശേരി, ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്‌. ഇവരെക്കൂടാതെ 124 പേര്‍ പല സമയ ങ്ങളില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. ഇവരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, റിട്ടയേര്‍ഡ്‌ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സിസ്റ്റേഴ്‌സ്‌, വൈദീകര്‍ എന്നിവരുമുണ്ട്‌. എട്ടുപേര്‍ മാത്രമാണ്‌ ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍. ടെക്‌നീഷ്യ ന്മാരാണ്‌ ഇവര്‍. മറ്റുള്ളവര്‍ സാമൂഹിക സേവനമായാണ്‌ ഇവിടത്തെ ജോലിയെ കാണുന്നത്‌. ഇവര്‍ക്ക്‌ ആകെ ലഭി ക്കുന്നത്‌ ഉച്ചഭക്ഷണം മാത്രം. പ്രതിഫലേച്ഛ കൂടാതെ ധാരാളം പേര്‍ ജോലി ചെയ്യുന്നുവെന്നതാണ്‌്‌ കമ്യൂണിറ്റി സ്റ്റേഷന്‍ എന്ന നിലയില്‍ `റേഡിയോ മറ്റൊലി' യുടെ വിജയ രഹസ്യം.


സാങ്കേതിക വിദഗ്‌ധര്‍ക്കു ശമ്പളത്തിനുള്ള തുക കണ്ടെത്തുന്നത്‌ പരസ്യത്തിലൂടെയാണ്‌. മണിക്കൂറില്‍ അഞ്ചു മിനിറ്റ്‌ മാത്രമാണു പരസ്യത്തിനായി നീക്കിവച്ചിരിക്കുന്നത്‌. എന്നാല്‍ സ്‌പോണ്‍സേര്‍ഡ്‌ പ്രോഗ്രാമുകള്‍ക്ക്‌ അനുവാദമില്ല. സൗണ്ട്‌ റിക്കോര്‍ഡിംഗിന്‌ ഒഴിവുസമയങ്ങളില്‍ സ്റ്റുഡിയോ വാടകയ്‌ക്കു നല്‍കി കിട്ടുന്ന വരുമാനമാണ്‌ പരസ്യത്തിനു പുറമേയുള്ള ഏക സാമ്പത്തിക സ്രോതസ്‌.
താമസിയാതെ പ്രക്ഷേപണ സമയം ദീര്‍ഘിപ്പിക്കാനും പദ്ധതിയുണ്ട്‌. പരിപാടികളുടെ എണ്ണവും വര്‍ധിപ്പിക്കും.


മറ്റു സ്വകാര്യ എഫ്‌എം സ്റ്റേഷനുകളെപ്പോലെ വാര്‍ത്താ വതരണത്തിനുള്ള അനുമതി ഈ സ്റ്റേഷനും ഇല്ല.
മാനന്തവാടി രൂപതയുടെ കീഴിലാണു സ്റ്റേഷന്‍ പ്രവര്‍ത്തി ക്കുന്നതെങ്കിലും ഇതിലെ പരിപാടികള്‍ തികച്ചും മതേതരമാണ്‌. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെ പരിപാടികളും ഇതില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്‌. `കര്‍ക്കടകം' എന്ന പരിപാടി രാമായണ മാസത്തില്‍ പ്രക്ഷേപണം ചെയ്‌ത പരിപാടിയാണ്‌. `റംസാന്‍ മാറ്റൊലി' യായിരുന്നു മറ്റൊരു പ്രധാന പരിപാടി. ഓരോ മതത്തെയും കുറിച്ച്‌ മറ്റുളളവര്‍ക്ക്‌ അറിവു പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇത്തരം പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.


വിദ്യാഭ്യാസം, പുരോഗതി, മതസൗഹാര്‍ദം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്‌. വിനോദ പരിപാടികള്‍ക്ക്‌ അമിതപ്രാധാന്യം നല്‍കിയിട്ടില്ല. ഒരു അടിപൊളി റേഡിയോ സ്റ്റേഷന്‍ എന്ന കാഴ്‌ചപ്പാടിലല്ല മാറ്റൊലിയുടെ പ്രവര്‍ത്തനം. സമൂഹ നന്മയ്‌ക്കുതകുന്ന കാര്യങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാറുണ്ട്‌. വല്ലപ്പോഴും ഒരു ചലച്ചിത്രഗാനവും ഉള്‍പ്പെടുത്തും.


തുടക്കത്തില്‍ ദിവസം നാലു മണിക്കൂറാണ്‌ പ്രക്ഷേപണം ഉണ്ടായിരുന്നത്‌. രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകിട്ട്‌ ആറുമുതല്‍ എട്ടുവരെയമായിരുന്നു അത്‌. ഇപ്പോള്‍ രണ്ടൂ മണിക്കൂര്‍കൂടി പ്രക്ഷേപണസമയം വര്‍ധിപ്പിച്ച്‌ ആറുമണിക്കൂര്‍ ആക്കിയിട്ടുണ്ട്‌. ഉച്ചതിരിഞ്ഞ്‌ ഒന്നുമുതല്‍ മൂന്നുവരെയാണ്‌ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സമയം.


വളരെ വിപുലമായ സംവിധാനമാണ്‌ റേഡിയോ സ്റ്റേഷനില്‍ ഉള്ളത്‌. ട്രാന്‍സ്‌മിറ്റര്‍, ഓണ്‍ എയര്‍ സ്റ്റുഡിയോ, അത്യാധുനിക റിക്കോര്‍ഡിംഗ്‌ റൂം എന്നിവയ്‌ക്കു പുറമേ ലൈവ്‌ റിപ്പോര്‍ട്ടിംഗിനു സഹായിക്കുന്ന ഔട്ട്‌ഡോര്‍ ബ്രോഡ്‌കാസ്റ്റിംഗ്‌ യുണിറ്റും ഉണ്ട്‌.


വയനാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ അവതരിപ്പിച്ച്‌ റേഡിയോ മാറ്റൊലി വയനാടന്‍ സംസ്‌കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ``റേഡിയോ മാറ്റൊലി, മാറ്റത്തിന്റെ ശംഖൊലി'' എന്നത്‌ ഇപ്പോള്‍ വയനാട്‌ ജില്ലയിലെ റേഡിയോ ശ്രോതാക്കളുടെ ഇടയില്‍ പ്രചരിച്ചുവരുന്ന വാക്യമായി രിക്കുന്നു.


ഈ ജനപ്രീതി തുടരുമെന്നുതന്നെ കരുതണം. കാരണം ഇത്‌ ഒരു സംസ്‌കാരത്തിന്‌ കൈവന്നിരിക്കുന്ന ശബ്ദമാണ്‌.

1 comment:

Unknown said...

Continue writing.............